ന്യൂഡൽഹി: രാജ്യത്തെ കന്പനികളിൽ ജോലി ചെയ്യാനെത്തുന്ന എൻജിനിയർമാരും സാങ്കേതിക വിദഗ്ധരുമടങ്ങുന്ന വിദേശത്തുനിന്നുള്ള പ്രൊഫഷണലുകൾക്ക് വീസ നിയമങ്ങൾ ലളിതമാക്കി ഇന്ത്യ.
മെഷീൻ ഇൻസ്റ്റലേഷൻ, ഗുണനിലവാര പരിശോധന, പരിശീലനം, പ്ലാന്റ് രൂപകല്പന എന്നിങ്ങനെയുള്ള ഉത്പാദനസംബന്ധമായ സേവനങ്ങൾക്കായി വിദേശത്തുനിന്ന് എത്തുന്ന വിദഗ്ധർക്കാണു വീസ ഇളവ്.
യന്ത്ര ഇറക്കുമതി അടക്കമുള്ള ഉത്പാദനരംഗത്തെ സേവനങ്ങൾക്കായി ചൈനയെ ആശ്രയിക്കുന്ന ഇന്ത്യയിലെ കന്പനികൾക്കു വലിയ ഊർജമാണ് പുതിയ വീസ നടപടിക്രമങ്ങളിലെ ലഘൂകരണം. കന്പനികൾക്ക് വിദേശത്തുനിന്നുള്ള വിദഗ്ധരെ ക്ഷണിക്കുന്നതിനായുള്ള സ്പോണ്‍സർഷിപ്പ് കത്തുകൾ തയാറാക്കുന്നതിന് പുതിയൊരു ഓണ്‍ലൈൻ പോർട്ടലും കേന്ദ്രം വികസിപ്പിച്ചിട്ടുണ്ട്.
ഫാക്ടറി ഇൻസ്റ്റലേഷൻ, കമ്മീഷനിംഗ്, അറ്റകുറ്റപ്പണി എന്നീ ഉത്പാദനരംഗത്തെ സേവനങ്ങൾക്കായി, പ്രത്യേകിച്ച് ചൈനീസ് യന്ത്രങ്ങൾ സ്ഥാപിച്ച ഫാക്ടറികളിൽ ചൈനീസ് വിദഗ്ധരെയാണ് ഇന്ത്യൻ കന്പനികൾ പ്രധാനമായും ആശ്രയിച്ചിരുന്നത്.
എന്നാൽ 2020ലെ ഗാൽവൻ താഴ്വര സംഘർഷത്തിനുശേഷം ചൈനീസ് പൗരന്മാർക്ക് ഇന്ത്യ വീസ നിയമങ്ങൾ കടുപ്പിച്ചു. ഇതോടെ ചൈനയിൽനിന്നുള്ള വിദഗ്ധർക്ക് ഇന്ത്യൻ വീസ ലഭിക്കുന്നില്ലെന്ന് ചില കന്പനികൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയുടെ പുതിയ നീക്കത്തിലൂടെ വിദേശത്തുനിന്നുള്ള വിദഗ്ധർക്ക് എളുപ്പത്തിൽ ഇ-വീസ ലഭിക്കും.
ചൈനീസ് പൗരന്മാർക്ക് ടൂറിസം, ബിസിനസ് ആവശ്യങ്ങൾക്കുള്ള വീസ പുനരാരംഭിച്ചിട്ടുണ്ടെന്ന് നവംബർ 26ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യൻ പൗരന്മാർക്കുള്ള വീസ അപേക്ഷകൾ ഈമാസം 22 മുതൽ വീണ്ടും സ്വീകരിച്ചുതുടങ്ങുമെന്ന് ചൈനീസ് അംബാസഡറും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാണ് ഇരുരാജ്യങ്ങളും പരസ്പരം വീസ മാനദണ്ഡങ്ങളിൽ വരുത്തിയിട്ടുള്ള ഇളവുകൾ.